
തൃശൂര്‍: പഞ്ചലോഹ വിഗ്രഹം മോഷണം പോയ കുന്നംകുളം തെക്കെപ്പുറം മാക്കാലികാവ് ദേവീക്ഷേത്രത്തില്‍ തടസപ്പെട്ട പൂജാദികര്‍മ്മങ്ങള്‍ നടത്തി. തന്ത്രി ഡോ.വിജയന്‍ കാരുമാത്രയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ശുദ്ധികലശവും ക്ഷേത്രചൈതന്യത്തിനായി 101 മന്ത്രങ്ങളടക്കമുള്ള പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് ക്ഷേത്രത്തില്‍ ദൈനംദിന പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചത്. പ്രതിഷ്ഠാ വിഗ്രഹം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഉപവിഗ്രഹത്തെ സാക്ഷ്യപ്പെടുത്തിയാണ് പൂജാദി കര്‍മ്മങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പഞ്ചലോഹ വിഗ്രഹം മോഷണം പോയത് ക്ഷേത്ര ഊരാളന് വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. കുന്നംകുളം മേഖലയില്‍ കൊടിമരമുള്ള രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് മാക്കാലിക്കാവ് ക്ഷേത്രം. മറ്റൊന്ന് കക്കാട് അമ്പലത്തിലാണ് ഉള്ളത്. പൂജാദി കര്‍മ്മങ്ങള്‍ ആരംഭിച്ചതോടെ ക്ഷേത്രത്തിലേക്ക് പതിവുപോലെ ഭക്തജനങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
അതിനിടയില്‍ മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുവാനുള്ള പോലീസിന്‍റെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുന്നംകുളം അഞ്ഞൂര്‍ റോഡിലെ സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തെ ആസ്പദമാക്കിയുള്ള പോലീസ് അന്വേഷണം പ്രതിയെന്ന് സംശയിക്കുന്നയാളിലേക്ക് എത്തിയതായാണ് സൂചന. പ്രതിയെ കിട്ടിയാലും പഞ്ചലോഹ വിഗ്രഹം ലഭിച്ചാല്‍ മാത്രമാണ് കേസിന്‍റെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയുള്ളൂ. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട പഞ്ചലോഹ വിഗ്രഹം കണ്ടെടുത്താല്‍ മാത്രമാണ് പ്രതിയെക്കുറിച്ചും മറ്റ് വിവരങ്ങളും പോലീസ് വെളിപ്പെടുത്തുകയുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam