
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അതേസമയം, ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയലിൻ്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചു.
തട്ടിപ്പിൽ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ് ദിവസം ദില്ലിയിൽ നിന്ന് പിടിയിലായ റോയിയുടെ മക്കളെ കേരളത്തിലെത്തിച്ചു. അതേസമയം സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ്സ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.
റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam