
തിരുവനന്തപുരം: കൊവിഡാന്തര പ്രശ്നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് നെഗറ്റീവായശേഷം മറ്റ് അസുഖങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയെങ്കിലും അത് കൊവിഡ് കാരണമാണോയെന്നറിയാൻ ഓഡിറ്റ് നടത്താത്തതിനാൽ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് വിശദീകരണം. കൊവിഡാന്തര രോഗങ്ങളും മരണവും കൂടുന്നതിൽ ആരോഗ്യവകുപ്പ് ആശങ്കയിലാണ്.
കൊവിഡ് നെഗറ്റീവായശേഷം ഗുരുതരവാസ്ഥയിലാകുന്നവരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം , തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ , ഉറക്കമില്ലായ്മ , മാനസിക പിരിമുറുക്കം ഇങ്ങനെ കൊവിഡാനന്തര പ്രശ്നങ്ങൾ നിരവധിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാരിന്‍റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93680 പേരാണ് ചികില്‍സ തേടിയത്. 51508 പേര്‍ ഫോണ്‍ വഴി ചികില്‍സ തേടി. ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് - 7409 പേര്‍.
പേശി അസ്ഥി സംബന്ധവുമായ അസുഖങ്ങളുമായി ചികില്‍സ തേടിയത് 3341 പേര്‍ ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400പേരും ചികില്‍സ തേടി. ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി ചികില്‍സ തേടിയത് 812 പേര്‍
കൊവിഡിന് ഒപ്പം തന്നെ കൊവിഡാനന്തര പ്രശ്നങ്ങൾ രൂക്ഷമായി തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററുകളിലും ഉള്ളവരുടെ എണ്ണവും കൂടി. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചുള്ളവരുടെ മരണവും കൂടി.എന്നാലിതു സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam