
തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
മറ്റു തരത്തിലുള്ള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തിൽ ഡോക്ടർമാർക്ക് കണ്ടെത്താനയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇന്നലെ രാത്രിയോടെയാണ് ഛർദ്ദിച്ച് അവശനിലയിലായ അനിൽ പനച്ചൂരാനെ തിരുവനന്തപുരം കിംസിലേക്ക് എത്തിച്ചത്. അനിൽ രക്തം ഛർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിർദേശിക്കുകയായിരുന്നു.
ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും എങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ് നല്ലതെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് പോസ്റ്റ്മോർട്ടം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്.
തുടർന്ന് കായംകുളം പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ കിംസിൽ എത്തിയ കായംകുളം പൊലീസിൻ്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മെഡി.കോളേജിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam