
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിയന്ത്രണമുണ്ടാവുക.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെ.എസ്.ഇ.ബി. ഓഫീസുകൾ വഴി ലഭ്യമാകുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam