
തിരുവനന്തപുരം: കേരള സർവകലാശാലയിലെ തര്‍ക്കത്തിൽ അസാധാരണ നടപടിയുമായി വൈസ് ചാന്‍സിലര്‍. സിന്‍ഡിക്കേറ്റ് ഹാള്‍ വൈസ് ചാന്‍സിലര്‍ അടച്ചുപൂട്ടി. താക്കോലും വിസി കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നാണ് വിസിയുടെ നിര്‍ദേശം. വിസിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പ്ലാനിങ് ഡയറക്ടറും നിർദ്ദേശം നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങൾ ജീവനക്കാരെ ഹാളിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഇന്നലെ നടന്ന സിൻ്റിക്കേറ്റ് യോഗം അലങ്കോലപ്പെട്ടതിന് പിന്നാലെ ഇടത് സിൻ്റിക്കേറ്റ് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ സിന്‍ഡിക്കേറ്റ് റൂമിന്‍റെ താക്കോൽ മോഷണം പോയെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റിലെ ഇടത് നേതാവ് ജി മുരളീധരനും രംഗത്ത് വന്നു. ഇന്ന് മുതൽ വിസിയുടെ മുറിയും തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിസി മോഹനൻ കുന്നുമ്മലിന്‍റെ നിർദ്ദേശ പ്രകാരമാണ് മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്. സർവകലാശാല ജീവനക്കാരെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജു ഖാൻ, മുരളീധരൻ എന്നിവർക്കെതിരെ പരാതി നൽകിയത്.
ഇതിനു പിന്നാലെയാണ് സിൻഡിക്കേറ്റ് റൂമിന്റെ താക്കോൽ കാണാനില്ലെന്നും മോഷണം പോയെന്നാണ് അറിയുന്നതെന്നും പറഞ്ഞ് ജി മുരളീധരൻ രംഗത്ത് വന്നത്. അസാധാരണമായ ഒരു സംഭവമാണെന്നും ഇതിൽ ഒരുപാട് ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റജിസ്ട്രാർ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് താക്കോൽ മോഷണം പോയിരിക്കുന്നത്. പല സുപ്രധാന രേഖകളും സിന്‍ഡിക്കേറ്റ് റൂമിൽ നിന്ന് കടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് താക്കോൽ മോഷണം പോയിരിക്കുന്നത്. വിസിയുടെ അറിവോടെയാണ് ഇത് നടന്നതെന്ന് സംശയിക്കുന്നു. പൊലീസിൽ പരാതി കൊടുത്ത് ഒരു സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam