ആശുപത്രിയിലേക്ക് ഓക്സിജൻ നല്‍കിയിരുന്ന മൂന്ന് കമ്പനികൾ കൃത്യസമയത്ത് ഓക്സിജൻ വിതരണം നടത്താത്തതാണ് കാരണമെന്ന് ഡയറക്ടര്‍ ജില്ല കളക്ടറെ അറിയിച്ചു
ഓക്സിജൻ ക്ഷാമത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു . ആശുപത്രിയിലേക്ക് ഓക്സിജൻ നല്‍കിയിരുന്ന മൂന്ന് കമ്പനികൾ കൃത്യസമയത്ത് ഓക്സിജൻ വിതരണം നടത്താത്തതാണ് കാരണമെന്ന് ഡയറക്ടര്‍ ജില്ല കളക്ടറെ അറിയിച്ചു . ഇതേ തുടര്‍ന്ന് ഐസ്ആര്‍ഒയിൽ നിന്നുള്‍പ്പെടെ 40 സിലിണ്ടര്‍ ഓക്സിജൻ സിലിണ്ടര്‍ എത്തിച്ചതോടെ അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങി .
ഉച്ചയ്ക്ക് ശേഷം 55 സിലിണ്ടര്‍ കൂടി എത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു . കൊവിഡ് ചികില്‍സ നടത്തുന്ന ആശുപത്രി അല്ല ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ ഇത് 85ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ തീവ്ര പരിചരണം പാളുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകരുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona