പതിനൊന്നുകാരനെ ലൈംഗികമായ് പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും
കൊല്ലം: പതിനൊന്നുകാരനെ ലൈംഗികമായ് പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും. അലക്സ് കെ.ജെ. റോബിൻ (36), കവിത (37) എന്നിവരെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി ജഡ്ജി ബി. അരവിന്ദ് ഇടയോടി ശിക്ഷിച്ചത്. ഒന്നാം പ്രതിക്ക് ആറ് വർഷവും ഏഴുമാസം കഠിനതടവും രണ്ടാം പ്രതിക്ക് എട്ടുവർഷവും ഏഴുമാസം കഠിനതടവും പിഴയും ആണ് ശിക്ഷ. 20,000 രൂപ വീതമാണ് പിഴ. പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. 2022 ജൂണിനും 2023 മാർച്ചിനും ഇടയിലായിരുന്നു പീഡനം.
മുണ്ടയ്ക്കലിലെ വാടകവീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന മേരി സുപ്രഭയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ മറ്റൊരു കൊലകേസിലും പ്രതികളാണ്. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻ കോടതിയിൽ വിചാരണ നേരിടുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി രഞ്ജിത്ത് കോടതിയിൽ ഹാജരായി.


