സ്ത്രീധനത്തിന്റെ പേരിൽ ആലുവയിൽ ​ഗർഭിണിയെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ

By Web TeamFirst Published Jul 3, 2021, 1:01 PM IST
Highlights

പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്.  യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. കേസിൽ ആറാം പ്രതിയാണ്. 

കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി.  പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. കേസിൽ ആറാം പ്രതിയാണ്. 

ഭർത്താവ് ഉൾപ്പടെ കേസിൽ പ്രതികളായ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്.അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്‍റെ ഭാഗത്ത് നിന്ന്  കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു.

ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിൻറെ പിതാവിനും മർദ്ദനമേറ്റിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻറെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിൻറെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Read Also: ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനം; ആക്രമണം വീട് വില്‍ക്കുന്നത് ചോദ്യം ചെയ്തതിന്

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!