ആഫ്രിക്കൻ പന്നിപ്പനി: തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി

By Web TeamFirst Published Jul 24, 2022, 1:01 PM IST
Highlights

ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം. 

വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. മൃഗ സംരക്ഷണ വകുപ്പിൻ്റെ വിദഗ്ധ സംഘം സ്ഥലത്തെത്തി. ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം. പന്നികളെ മയക്കാനുള്ള മരുന്ന് കൊച്ചിയിൽ നിന്ന് എത്തിച്ചു. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. മൃഗ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകി. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് ഏകോപന ചുമതല. 

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കർഷകർ. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കർഷകരുടെ പരാതി. ഇതിനിടെ ഫാമിലെ പന്നികളുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യവുമായി പന്നി കർഷകർ രംഗത്തെത്തി. തവിഞ്ഞാൽ ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന്  വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.

Read Also : ആഫ്രിക്കന്‍ പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

click me!