
പമ്പ / നിലയ്ക്കല്‍: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ബുധനാഴ്ച നട തുറക്കുന്നതിന് മുമ്പ് നിലക്കയ്ക്കലും പമ്പയിലും ഒരുക്കങ്ങൾ പൂർത്തിയാവില്ല. ശുചിമുറികൾ മുതലുള്ള നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. തുടർച്ചായിയുണ്ടായ മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
സെപ്റ്റംബർ ആദ്യം മുതൽ തന്നെ ശബരിമല തീർത്ഥാടനത്തിന്‍റെ ആലോചന യോഗങ്ങളും അവലോകനങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് മന്ത്രിമാർ പമ്പയിൽ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. നവംബർ 11 ന് മുമ്പ് മുഴുവൻ ക്രമീകരണങ്ങളും ഒരുക്കുമെന്നായിരുന്നു സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും പ്രഖ്യാപനം. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തവങ്ങളൊന്നും സമയബന്ധിതമായി നടന്നില്ല.
ആയിരകണക്കിന് താർത്ഥാടകർ വിരിവെയ്ക്കുന്ന പമ്പ് മണപ്പുറത്ത് അതിനുള്ള സൗകര്യങ്ങളൊന്നും ഒരുങ്ങിയിട്ടില്ല. ഞുണുങ്ങാറിന് കുറുകെ നിർമ്മിച്ച പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം പാതി വഴിയിലാണ്. കടുത്ത വെയിൽ ഉണ്ടായാൽ പമ്പയിൽ എത്തുന്ന തീർത്ഥാടകർ പന്തലുകളും തണൽ കിട്ടാനുള്ള സംവിധാനങ്ങളും ഇല്ലാതെ വലയും. തീർത്ഥാടനത്തിന്‍റെ ബേസ് ക്യാമ്പായ നിലക്കലും സ്ഥിതി വ്യത്യസ്തമല്ല. തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങളും ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ല. ഇനി ഉള്ളവയാകട്ടെ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാലാവസ്ഥ പ്രതികൂലമാവുമെന്നത് മുന്നിൽ കണ്ട് ദേവസ്വം ബോർഡ് ജോലികൾ നേരത്തെ തുടങ്ങിയില്ലെന്നും ആക്ഷേപമുണ്ട്,
ഇതിനിടെ ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ എത്തുന്നത്. 2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. അതും മണ്ഡലമാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണെന്നതും ശ്രദ്ധേയം.
കൂടുതല്‍ വായനയ്ക്ക്: ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും: സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും വിധി നിര്‍ണായകം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam