ഒരുക്കങ്ങള്‍ തകൃതി; ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ

By Web TeamFirst Published Mar 8, 2020, 8:37 AM IST
Highlights

പൂരവും പൗർണ്ണമിയും ഒത്തുചേരുന്ന ഒൻപതാംദിനമായ നാളെ, രാവിലെ 10.20ന് അടുപ്പ് വെട്ടുന്നതിനുള്ള കാത്തിരിപ്പിലാണ് ഭക്തർ. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ അവസാനവട്ട ഒരുക്കങ്ങളിലാണ് ഭക്തജനങ്ങൾ. തലസ്ഥാന നഗരം ഇതിനകം ഉത്സവലഹരിയിലേക്ക് മാറിയിട്ടുണ്ട്. പൂരവും പൗർണ്ണമിയും ഒത്തുചേരുന്ന ഒൻപതാംദിനമായ നാളെ, രാവിലെ 10.20ന് അടുപ്പ് വെട്ടുന്നതിനുള്ള കാത്തിരിപ്പിലാണ് ഭക്തർ. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം. നഗരത്തിൽ എവിടെയും പൊങ്കാല സാമഗ്രികൾ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും തിരക്കാണ്.

പ്രധാന നിരത്തുകളിളെല്ലാം അടപ്പുക്കല്ലുകൾ വച്ചിരിക്കുകയാണ്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പൊങ്കാല. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

പ്രത്യേക ട്രെയിനുകളും സർവീസ് നടത്തും. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇത്തവണ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ പൂര്‍ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ. ഒരുപാടാളുകൾ പങ്കെടുക്കുന്ന ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. അതുകൊണ്ടുതന്നെ ഒരുപാടു മാലിന്യങ്ങളും ആഘോഷത്തെത്തുടർന്നു അവശേഷിക്കുന്നു. പ്ലാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങളാണതിൽ ഏറിയ പങ്കും. അതിനാൽ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവു പരമാവധി കുറയ്ക്കാനായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഉത്സവം നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകൾ ഉപയോഗിക്കണം. അതിൻ്റെ ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. പ്രോട്ടോകോൾ പിന്തുടരാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കഴിഞ്ഞ തവണത്തേക്കാൾ മാലിന്യങ്ങൾ കുറയ്ക്കാൻ ആണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
 

click me!