
ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും തങ്ങളെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്ക് കൂച്ചുവിലങ്ങിടുന്നു എന്ന് മാത്രമല്ല, മാധ്യമപ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് ഈ ആക്രമണത്തിലൂടെ നൽകുന്നത്.
ഇവരാണ് കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അതേനയങ്ങൾ തന്നെയാണ് കേരളത്തിൽ സിപിഎമ്മും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റിനെതിരെ, വിനുവിനെതിരായി കേസെടുത്തതുൾപ്പെടെയുള്ള സംഭവം സര്‍ക്കാരിന്‍റെ അമിതാധികാര പ്രയോഗം നടപ്പിലാക്കുന്ന രീതിയാണ്.
സാമ്പത്തികപരമായും സംഘടനാപരമായുമുള്ള ശേഷിയും അതിനൊപ്പം അധികാരം കൂടി കയ്യിലുള്ളത് കൊണ്ട് ആരേയും പേടിക്കേണ്ടതില്ല എന്ന ഹുങ്കാണ് അവർക്കുള്ളത്. ജനാധിപത്യത്തെ കുറിച്ച് പുല്ലുവിലയാണ്. ജനാധിപത്യത്തോടും ജനാധിപത്യ സംവിധാനത്തോടും പുല്ലുവിലയാണ്, പരമപുച്ഛമാണ് എന്നതിന്റെ തെളിവാണ് ഏഷ്യാനെറ്റിന് നേരെയുള്ള ആക്രമണം. സമാന സ്വഭാവത്തിലുള്ളതായിരുന്നു കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതും.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും സാമൂഹ്യവിരുദ്ധ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. അധോലോകമാഫിയാ സംഘങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ച്ച വെക്കുന്നത്. തുടർഭരണം അധോലോക പ്രവർത്തനങ്ങൾ നടത്താനുള്ള ലൈസൻസല്ലെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.