രാജി വച്ചേ മതിയാവൂ? കൊച്ചി മേയര്‍ക്കു മേല്‍ സമ്മര്‍ദ്ദം മുറുകി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞു

By Web TeamFirst Published Dec 6, 2019, 2:28 PM IST
Highlights

മേയർ അനുകൂലിയായ കോൺഗ്രസ് കൗൺസിലർ എ ബി സാബു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആദ്യ ഘട്ടത്തിൽ രാജിക്ക് തയ്യാറാവാതിരുന്ന സാബു ഒടുവില്‍  ഡിസിസി നിർദ്ദേശം  അംഗീകരിക്കുകയായിരുന്നു. 
 

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിനു മേൽ രാജിസമ്മർദം മുറുകി. മേയർ അനുകൂലിയായ കോൺഗ്രസ് കൗൺസിലർ എ ബി സാബു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആദ്യ ഘട്ടത്തിൽ രാജിക്ക് തയ്യാറാവാതിരുന്ന സാബു ഒടുവില്‍  ഡിസിസി നിർദ്ദേശം  അംഗീകരിക്കുകയായിരുന്നു. 

കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിനിനെ മാറ്റാനുള്ള സമ്മർദ്ദത്തിന്‍റെ ഭാഗമായി കഴി‍ഞ്ഞ മാസം 23നകം കോൺഗ്രസിന്‍റെ നാല് സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തുള്ളവരോടും രാജിവെക്കാൻ ജില്ലകോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തുടക്കത്തിൽ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുവും നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പി കൃഷ്ണകുമാറും മാത്രമാണ് രാജിവെക്കാൻ തയ്യാറായത്.  മേയർ രാജി വെക്കുന്നതിനോട് എതിർത്തിരുന്ന മറ്റ് സ്ഥിരം അധ്യക്ഷൻമാരായ എ.ബി സാബുവും ഗ്രേസി ജോസഫും രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുമായും മറ്റ് ഐഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തിയ  ശേഷമാണ് എ ബി സാബു നിലപാട് മാറ്റിയത്.

മേയറെ അനുകൂലിച്ചിരുന്നവരെയെല്ലാം  പദവികളിൽ നിന്ന് രാജിവെപ്പിച്ച് സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഡിസിസിയുടെ ശ്രമം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മേയർ തയ്യാറായില്ല. കെപിപിസി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം രാജിവെക്കാമെന്നാണ് മേയറുടെ നേരത്തെയുള്ള നിലപാട്.

click me!