കഞ്ഞികുടി മുട്ടും, അരിവില കുതിച്ചുയരുന്നു; നോമ്പ് കാലത്തും കോഴിവിലയില്‍ വന്‍ വര്‍ധന

Published : Mar 16, 2022, 07:13 PM ISTUpdated : Mar 16, 2022, 07:15 PM IST
കഞ്ഞികുടി മുട്ടും, അരിവില കുതിച്ചുയരുന്നു; നോമ്പ് കാലത്തും കോഴിവിലയില്‍ വന്‍ വര്‍ധന

Synopsis

മൂന്ന് മാസത്തിനിടെ മട്ട വടിയരിക്ക് എട്ട് രൂപ കൂടിയത് നിത്യചെലവിന് ബുദ്ധിമുട്ടുന്നവരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ്. പ്രീമിയം ബ്രാൻഡ് മട്ട വടി അരിക്ക് തിരുവനന്തപുരം ചാല മാർക്കറ്റിലെ ഹോള്‍സെയില്‍ വില ഇപ്പോൾ  48 രൂപയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ അരി  ഇനങ്ങളുടെ വില ഉയരുന്നു (Price of Rice Increases). മട്ട വടി അരിക്ക് മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് കൂടിയത്. ജയ അരിയുടെ വിലയും അനുദിനം വര്‍ധിക്കുകയാണ്. ഇന്ധനവില വർധനയും ഉത്പാദനത്തിലെ കുറവുമാണ് വില കൂടുന്നതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മൂന്ന് മാസത്തിനിടെ മട്ട വടിയരിക്ക് എട്ട് രൂപ കൂടിയത് നിത്യചെലവിന് ബുദ്ധിമുട്ടുന്നവരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ്.

പ്രീമിയം ബ്രാൻഡ് മട്ട വടി അരിക്ക് തിരുവനന്തപുരം ചാല മാർക്കറ്റിലെ ഹോള്‍സെയില്‍ വില ഇപ്പോൾ  48 രൂപയാണ്. ചില്ലറ കടകളിലേക്ക് എത്തുമ്പോള്‍ 52 രൂപ വരെയാണ് ഈടാക്കുന്നത്. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയിൽ മൂന്ന് രൂപ മുതൽ നാല് രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. അഞ്ച് രൂപയോളം കൂട്ടിയാണ് ചില്ലറ കടകളിലെ വിൽപന.

സുരേഖയ്ക്കും പച്ചരിക്കും വില കൂടുന്നുണ്ട്. പാമോയിൽ, സൺഫ്ലവർ ഓയിൽ വിലയും കൂടി. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി, 160ലേക്ക് വില എത്തി. പിടിച്ചുക്കെട്ടിയ പച്ചക്കറി വിലയും പതിയെ ഉയരുകയാണ്. ഏത്തയ്ക്കയ്ക്ക് മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് രൂപ കൂടി. കർണടകത്തിലെയും തമിഴ്നാട്ടിലെയും മോശം കാലാവസ്ഥയും കൃഷിയിലുണ്ടായ കുറവും ഇനിയും വില കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തല്‍.  

അവശ്യവസ്തുക്കളുടെ വില ഉയരുന്നതോടെ സാധാരണക്കാർ ബുദ്ധിമുട്ടിലായ സാഹചര്യമാണ്. സാധാരണ ഈസ്റ്റർ നോമ്പ് കാലത്ത് കോഴിവില കുറയുന്നതാണ് പതിവെങ്കിൽ ഇത്തവണ കോഴിയിറച്ചി വിലയും മുകളിലേക്ക് കുതിക്കുകയാണ്. 165 മുതൽ 175 രൂപ വരെയാണ് തിരുവനന്തപുരത്ത് ഇന്ന് കോഴിയുടെ വില. ഈസ്റ്ററാകുമ്പോഴേക്കും ഇത് 200 കടന്നേക്കും. വിഷുവും ഈസ്റ്ററും അടുക്കുന്നതോടെ ആവശ്യവസ്തുക്കളുടെ വില ഇനിയും കൂടും. കടുത്ത ചൂടിലെ കൃഷിനാശവും വരും ദിവസങ്ങളിൽ വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

'85 രൂപക്ക് കെ ചിക്കൻ നൽകുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദ​ഗ്ധൻ ഉണ്ടായിരുന്നു'; റോജി എം ജോൺ എംഎൽഎ

തിരുവനന്തപുരം: 85 രൂപക്ക് കെ ചിക്കന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ മുമ്പ് നിയമസഭയില്‍ ഉണ്ടായിരുന്നുവെന്ന് റോജി എം ജോൺ എംഎൽഎ. (Roji M John) കോഴിയിറച്ചിക്ക് വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള ചിക്കൻ (Kerala Chicken) പദ്ധതിയെ പരാമർശിച്ചു കൊണ്ടുള്ള റോജി എം ജോണിന്റെ പ്രസ്താവന. കോഴിയിറച്ചിയുടെ വില 160 ലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയിൽ അടിയന്തിര പ്രമേയമായി റോജി എം ജോൺ അവതരിപ്പിച്ചു.  

കൊവിഡ് മഹാമാരി കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നും ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയാണ് വിലക്കയറ്റം ബാധിച്ചത് എന്നുമാണ് സഭയിൽ റോജി എം ജോൺ ആരോപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്ന പോലെയാണ് കിറ്റ് വിതരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു എന്നും റോജി എം ജോണ്‍ സഭയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ