നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

By Web TeamFirst Published Nov 18, 2019, 4:03 PM IST
Highlights

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം.

തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് ബസുടമകൾക്ക് മന്ത്രി ഉറപ്പ് നൽകി. 

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ലാത്തതിനാലാണ് ബസുടമകൾ സമരത്തിന് ഒരുങ്ങിയത്.

അതേസമയം കെഎസ്ആർടിസി ശമ്പളവിതരണ പ്രതിസന്ധിയിൽ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. മുഴുവൻ ശമ്പളവും ഉടൻ നൽകണം എന്നവശ്യപ്പെട്ട് ട്രാന്‍സ്‍പോര്‍ട്ട് ഭവന് മുന്നിൽ, സിഐടിയു അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.

ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെഎസ്ആർടിസിയിൽ വിതരണം ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ്. തുടർച്ചയായി രണ്ടാം മാസമാണ് കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയത്. 

click me!