
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം (Bus Strike) പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. 30 ന് ചേരുന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധിപ്പിക്കുന്നതിൽ രാഷ്ട്രീയ തീരുമാനമെടുക്കും. ഇന്നത്തെ ചർച്ചയിൽ ഒരുറപ്പം നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. നിരക്ക് കൂട്ടുമെന്ന് ഗതാഗതമന്ത്രി നേരത്തെ ഉറപ്പ് നൽകിയിട്ടും ബസ്സുടമകൾ സമരം തുടർന്നതും സർക്കാർ ചർച്ചക്ക് തയ്യാറാകാത്തതും കാരണം നാല് ദിവസമായി ജനം ദുരിതത്തിലായിരുന്നു.
നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.
നിരക്ക് വർദ്ധനവ് എന്ന് മുതൽ, എത്ര രൂപ കൂടും എന്നിവയിൽ കൃത്യമായ ഉറപ്പില്ലാതെയാണ് സ്വകാര്യ ബസ്സുടമകൾ സമരം പിൻവലിച്ചത്. സമര പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരക്ക് വർദ്ധനവിൽ 30ന് ചേരുന്ന എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ ഉറപ്പ് പരിഗണിക്കാതെ ബസ്സുടമകൾ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. സർക്കാറാകട്ടെ ചർച്ചക്കും തയ്യാറായില്ല. സമരം നാലാം ദിവസത്തിലെത്തിയപ്പോഴാണ് ബസ്സുമടകളും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തിയത്. പിന്നാലെ സമരം നിർത്തി. നിരക്ക് കൂട്ടുന്നതിൽ ഉറപ്പുണ്ടായിട്ടും എന്തിന് സമരം തുടർന്നു എന്നതിൽ ബസ്സ് ഉടമകൾക്ക് മറുപടിയില്ല. എന്നാൽ എന്ന് ചാർജ്ജ് വർദ്ധനയെന്നൊരുറപ്പും നൽകിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.
ഇന്ന് മുതൽ സർവ്വീസ് തുടങ്ങുമെന്നാണ് ബസ് ഉടമകൾ അറിയിച്ചത്. അവധി ദിനമായതിനാൽ ബസ്സുകൾ പൂർണ്ണതോതിൽ ഓടിത്തുടങ്ങിയിട്ടില്ല. രണ്ട് ദിവസത്തെ പൊതുപണിമുടക്കും കഴിഞ്ഞ് ബുധനാഴ്ച മുതലാകും സ്വകാര്യ ബസ്സുകൾ സാധാരണ നിലയിൽ സർവ്വീസ് തുടങ്ങുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam