
തൃശൂർ: പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് പിന്നാലെ തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ബസ് സർവീസ് നിർത്തി. ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്‍റെ നാലു ബസ് സര്‍വീസുകൾ ആണ് നിർത്തിയത്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്‍റെ അഭിപ്രായം. 50 ശതമാനം നികുതിയിളവ് കൊണ്ടുമാത്രം കേരളത്തിലെ സ്വകാര്യ ബസ്സുകൾക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയദര്‍ശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല റൂട്ടുകളിലും സ്വകാര്യ ബസ്സുടമകൾ സര്‍വീസുകൾ നിർത്തിവെയ്ക്കുകയാണ്. കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറാത്തതിനാല്‍ വൻ വരുമാനം നഷ്ടം ഉണ്ടായെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്‌ടം പ്രതിദിനം ഉണ്ടാവുന്നുണ്ടെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. 106.50 - 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പ്രതികരിച്ചു.
നികുതി ഇളവ് കൊണ്ടുമാത്രം നിലവിലെ പ്രശ്നങ്ങൾ പരിഹാരിക്കാനാവില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ കെ തോമസ് പറഞ്ഞു. ജൂൺ 30 ഓടെ മിക്ക ബസുകളും കട്ടപ്പുറത്ത് കയറ്റി ഇടേണ്ട അവസ്ഥയാണ്. പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ തകർത്തു. കളക്ഷൻ പകുതിയിൽ താഴെ മാത്രമാണ്. പൂർണമായി നികുതി ഒഴിവാക്കിയാലും രക്ഷപ്പെടാൻ ആവാത്ത സ്ഥിതിയാണെന്ന് കെ കെ തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam