
ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ദില്ലിയിൽ പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് വിശദീകരിച്ചു. വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും അറിയിച്ചു. മൂലധന നിക്ഷേപ ഇൻസെൻ്റീവായി സംസ്ഥാനത്തിന് നൽകാനുള്ള സഹായം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് ശുപാർശ അനുസരിച്ച് കേരളത്തിൻ്റെ വായ്പാ പരിധി ഉയർത്തണം എന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ 3323 കോടി രൂപയാണ് നിലവിൽ വെട്ടിക്കുറച്ചത്. കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷനിൽ കസ്റ്റംസ് റിക്കവറി ചാർജിൽ ഇളവ് ആവശ്യപ്പെട്ടു. ജൂൺ 2 ന് ദില്ലിയിൽ എത്തുന്ന മുഖ്യമന്ത്രി മൂന്നും നാലും തീയ്യതികളിൽ ദില്ലിയിൽ തങ്ങും. കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ വരുമ്പോൾ പേടിച്ച് പിന്നോട്ട് പോകുന്നതല്ല രീതി. സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണം എന്ന് കേന്ദ്രം നിർദേശിച്ചുവെന്നും കെവി തോമസ് പറഞ്ഞു.