
തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രി ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാനായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്തി. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ഇതിലേക്ക് ഡോക്ടർമാരെ നിയമിച്ചു. ലെവല്‍ 2 ട്രോമ കെയര്‍ നിർമാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണയിലാണെന്നും മന്ത്രി അറിയിച്ചു. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് 20 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയതെന്നും വീണ ജോർജ് അറിയിച്ചു.
20 കോടി ചെലവഴിക്കുക ഈ വികസന പ്രവർത്തനങ്ങൾക്കായി...
അനേസ്‌തേഷ്യ വിഭാഗത്തില്‍ 10 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 7 മള്‍ട്ടിപാരമീറ്റര്‍ മോണിറ്റര്‍, പോട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, വീഡിയോ ഇന്‍ട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, 7 ഇലട്രിക്കല്‍ ഓപ്പറേഷന്‍ ടേബിള്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ആട്ടോമേറ്റഡ് എലിസ പ്രോസസര്‍, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍, ഡിജിറ്റല്‍ ഡിഫറന്‍ഷ്യല്‍ സ്‌കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തില്‍ വാഷര്‍ ഡിസിന്‍ഫെക്ടര്‍, ഡബിള്‍ ഡോര്‍ സ്റ്റീം സ്റ്റെറിലൈസര്‍, സിവിടിഎസില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീന്‍, ഹൈ എന്‍ഡ് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഡെര്‍മറ്റോളജി വിഭാഗത്തില്‍ പള്‍സ് ഡൈ ലേസര്‍, എമര്‍ജന്‍സി മെഡിസിനില്‍ എംആര്‍ഐ കോംപാറ്റബിള്‍ വെന്റിലേറ്റര്‍, സെന്‍ട്രല്‍ ലാബില്‍ ഫുള്ളി ആട്ടോമേറ്റഡ് യൂറിന്‍ അനലൈസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഹംഫ്രി ഫീല്‍ഡ് അനലൈസര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഹൈ എന്‍ഡ് സര്‍ജിക്കല്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam