
കൊച്ചി: പിഎസ്‍സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമത്തിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
രാവിലെ 11 മണിയോടെയാണ് എറണാകുളം കളക്ട്രേറ്റിലെക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേട് തള്ളിമാറ്റിയ പേരവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാർച്ച് പി ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളം മുഴുവൻ മന്ത്രി പിൻവാതിൽ നിയമനം കിട്ടിയ മന്ത്രി ബന്ധുക്കളെക്കൊണ്ട് നിറഞ്ഞെന്ന് പി ടി തോമസ് പറഞ്ഞു. കാലടി സർവകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞു. ഇതോടെ, പൊലീസ് ലാത്തി വീശി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാർച്ചും കയ്യാങ്കളിയിലാണ് കലാശിച്ചത്.
അതേസമയം, തൊഴിൽ ആവശ്യപ്പെട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾക്ക് പിന്നാലെ സിവിൽ പൊലീസ് പട്ടികയിലുള്ളവരുെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ശ്രദ്ധ നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരത്തിന് പിന്നാലെയാണ് മറ്റ് ലിസ്റ്റുകളിലുള്ളവരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തുന്നത്. ഒരു വർഷത്തേക്ക് മാത്രം പുറത്തിറക്കിയ സിവിൽ പൊലീസ് ഓഫീസർ മാരുടെ റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടാണ് റാങ്ക് ഹോൾഡർമാർ സമരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam