
മലപ്പുറം: തവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു വച്ച ഫ്ലക്സിനു മുകളിൽ പ്രതിഷേധ കുറിപ്പ്. 'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട' എന്നാണ് കുറിപ്പിൽ പറയുന്നത്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. 'സന്ദീപ് വാര്യർക്ക് സ്വാഗതം' എന്നാണ് ഫ്ലക്സിലുള്ളത്.
'മുസ്ലിം സമുദായത്തെ കഴുത്തിൽ ടയർ ഇട്ട് കത്തിക്കണം എന്ന് പറഞ്ഞ മതപ്രാന്തൻ സന്ദീപ് വാര്യരെ തവനൂരിലേക്ക് വേണ്ട, ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട, മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നും വർഗീയവാദികളാണ് മുസ്ലിം ലീഗുകാരെന്നും പറഞ്ഞ വാര്യർ ഈ നാടിന്‍റെ ശത്രു' എന്നെല്ലാമാണ് സ്വാഗതം ചെയ്തു സ്ഥാപിച്ച ഫ്ലക്സിനു മുകളിൽ പതിച്ച പോസ്റ്ററിലുള്ളത്.
തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് അതേ ഫ്ലക്സിൽ പ്രതിഷേധ കുറിപ്പും വന്നത്.
അഞ്ചാം തവണയാണ് കെ ടി ജലീൽ ജനവിധി തേടി ഇറങ്ങുന്നത്. ലീഗുമായി തെറ്റിയ കെ ടി ജലീൽ, 2006ൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി ആണ് ആദ്യം നിയമസഭയിൽ എത്തിയത്. 2011ലും 2016ലും 2021ലും തവനൂരിൽ നിന്ന് വിജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി. ജലീലിനെ നേരിടാൻ കോണ്‍ഗ്രസ് ആരെ നിയോഗിക്കും എന്നാണ് അറിയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam