പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെ പ്രതിഷേധം ഉണ്ടായ സംഭവം; മുൻ പൊലീസ് ഉദ്യോഗസ്ഥൻ അകത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ച്, സുരക്ഷവീഴ്ചയിൽ അന്വേഷണം

Published : Jul 01, 2025, 09:59 AM IST
police headquarters protest

Synopsis

പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു.

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയിൽ അന്വേഷണം. മുൻ പൊലീസ് ഉദ്യോഗസ്ഥൻ അകത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ചാണ്. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു. കമ്മീഷ്ണറുടെ അടുത്തെത്തി കയ്യിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇയാളെ തടഞ്ഞത്. സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഇയാൾ ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാ‍ഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിൻ്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാർത്താസമ്മേളനത്തിനിടെ റവാ‍ഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് രംഗപ്രവേശം ചെയ്തത്.

സംസ്ഥാന പൊലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാ‍ഡ ചന്ദ്രശേഖർ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും. സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തീവ്രവാദ ​ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും. ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് റവാഡയുടെ പ്രതികരണം. കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയായിരുന്നു. സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യമെന്നും റവാഡ പറഞ്ഞു. പ്രൊഫഷണൽ യാത്ര നന്നായി പോവുന്നുണ്ട്. വിവാദങ്ങൾക്കിടയിലൂടെ പോവുന്നുവെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും റവാഡ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി‌ പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി