
തിരുവനന്തപുരം: ട്രേഡ് യൂണിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആശ സമരസമിതി. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് ആശ സമര സമിതി നേതാവ് മിനിയുടെ വിമർശനം. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ്. ബാക്കിയുള്ളവർ ആ ആവശ്യത്തെ ആവേശത്തോടെ പിന്തുണച്ചു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന രാപ്പകൽ സമരം 55ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം ഇന്ന് 16- ദിവസമാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഓണറേറിയം വര്‍ധന അടക്കം പഠിക്കാൻ കമ്മിറ്റി രൂപീകരണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎൻടിയുസിയും പിന്തുണച്ചിരുന്നു. അതേസമയം പ്രതിഷേധം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam