
കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിൽ ആയ ഷൈജ ആണ്ടവൻ, യുവജന വിദ്യാർത്ഥി പ്രതിഷേധതത്തിനിടെ കാലിക്കറ്റ് എൻഐടി യിൽ ഡീൻ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്‍റെ നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമ പോസ്റ്റിനു താഴെ എൻഐടി അധ്യാപികയായ ഷൈജ ആണ്ടവൻ ഗോഡ്‌സെയെ പ്രകീർത്തിച്ചു കൊണ്ട് കമന്‍റ് ചെയ്തത് വലിയ വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് എൻ ഐ ടി യിൽ പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്‍റ് ഡീൻ ആയി ഷൈജ ആണ്ടവനെ നിയമിച്ചത്. ഷൈജ ആണ്ടവൻ ഇന്ന് ചുമതല ഏൽക്കാൻ എത്തുമെന്നറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എൻഐടിയിൽ ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം കണക്കിലെടുത്തു പ്രധാന കവാടം ഒഴിവാക്കി മറ്റൊരു കാവടത്തിലൂടെ ഷൈജ അണ്ടവൻ ക്യാമ്പസിലെത്തി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന ഗേറ്റ് ഉപരോധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സംഘർഷമായി.
പിന്നീട് മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. തൊട്ടുപുറകെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഗേറ്റ് ഉപരോധിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷവസ്ഥയായി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. മാർച്ച് നടത്തിയ ഫ്രട്ടേനിറ്റി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്തു പ്രതിഷേധം കടുക്കുന്നതിനിടെയാണ് ഷൈജ ആണ്ടവൻ കാലിക്കറ്റ് എൻഐടി ഡീൻ ആയി ചുമതലയേറ്റത്. ഷൈജ ആണ്ടവനെ ഡീൻ ആക്കുന്നതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു. ഗോഡ്‌സെയെ പ്രകീർത്തിച്ചതിന് വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് എടുത്ത കേസിൽ ഷൈജ അണ്ടവൻ ജാമ്യത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam