
തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലെ മുഴുവൻ രേഖകളും നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് തള്ളി പിഎസ് സിയുടെ കള്ളക്കളി. ഉത്തരവിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ച പിഎസ് സി എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും മാർക്കുകൾ വീണ്ടും ഒളിപ്പിച്ചുവെച്ചു. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷ കമ്മീഷൻ തള്ളി. വിശ്വാസ്യത പ്രധാനമെന്ന് നിരന്തരം ആവർത്തിക്കുന്ന കമ്മീഷനാണ് എല്ലാം വീണ്ടും മൂടിവെക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോർഡിലെ നിയമനതട്ടിപ്പിൽ തെളിഞ്ഞത് പിഎസ് സിയുടെ അസാധാരണ ഒളിച്ചുകളി. 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻവിവാദമായി. നിയമനത്തിൽ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളിൽ ഉദ്യാോഗാർത്ഥികൾക്ക് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് ഈ മാസം 6ന്.
പരാതിപ്രളയത്തിൽ പിഎസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയർന്നപ്പോൾ ഏഴിന് കമ്മീഷൻ വാർത്താകുറിപ്പിറക്കിയത് ഇങ്ങനെ. ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും. എന്നാൽ പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയിൽ കമ്മീഷന്‍റെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞു. ആസൂത്രണ ബോർഡിലെ ചീഫ് ഇൻസ്ട്രക്ടർ ആൻറ് ഇൻഫ്രാസ്ട്രക്ചർ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും മാർക്കുകൾ തെരഞ്ഞെടുപ്പിന്‍റെ ഈ ഘട്ടത്തിൽ കൈമാറാൻ നിർവ്വാഹമില്ല.
തീർന്നില്ല. രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ കമ്മീഷൻ അപ്പീൽ നൽകാനും തീരുമാനിച്ചെന്നും മറുപടി. അപ്പീൽ നൽകുന്ന കാര്യം പൊതുജനങ്ങളെ പോലെ അറിയിക്കാതെ രഹസ്യമാക്കി വെച്ച് ഉദ്യോഗാർത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയിലൂടെ അറിയിച്ചുള്ള മൂടിവെക്കൽ. തെരഞ്ഞെടുപ്പ് അഥവാ നിയമനനടപടി എന്നാണ് കാരണം പറയുന്നതെങ്കിൽ വിവാദ റാങ്ക് പട്ടിക കമ്മീഷൻ തന്നെ മരവിപ്പിച്ചതാണ്.
കമ്മീഷൻ നിയോഗിച്ച ആഭ്യന്തര വിജിലൻസ് എസ് പിയുടെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. അതൊന്നും തീരാതെ നിയമനം നടക്കില്ലെന്നിരിക്കെയാണ് തൊടുന്യായം പറച്ചിൽ. സമാന രേഖകൾ ആവശ്യപ്പെട്ട ക്രൈം ബ്രാഞ്ചിനും ഇതോ മറുപടിയാകും കമ്മീഷൻ നൽകാൻ സാധ്യത. വിവാദ നിയമനത്തിലെ ഒളിച്ചുകളിയിലെ ഏറ്റവും പുതിയ എപ്പിസോഡാണ് വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരായ വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam