റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീരുമോ? ഉദ്യോഗസ്ഥതല ചർച്ചയ്ക്ക് സമ്മതിച്ച് സമരക്കാർ

By Web TeamFirst Published Feb 20, 2021, 2:13 PM IST
Highlights

എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നു

തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതല ചർച്ച തുടങ്ങി. എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. 

എൽ.ജി.എസ്, സി.പി.ഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആരെങ്കിലും ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥതല ചർച്ച എന്ന തീരുമാനത്തോട് അവർ സംതൃപ്തരാണ്. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ചാണ് ചർച്ച. 26 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനപ്പെട്ടൊരു ചർച്ച നടക്കുന്നത്. 

അതേസമയം, ഉദ്യോഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. കേരളത്തിൽ ഉദ്യോഗസ്ഥഭരണമാണോ എന്നാണ് യൂത്ത് കോൺഗ്രസിന്റെ വിമർശനം. ജനപ്രതിനിധികളോ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇടപെട്ട് ചർച്ച നടത്തേണ്ടതല്ലേ എന്നാണ് അവരുടെ ചോദ്യം. എന്തുതന്നെയായാലും ഈ ചർച്ചയുടെ പുരോഗതി വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

click me!