
കൊച്ചി: കിറ്റക്സ് കമ്പനിക്കെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുമെന്ന് പിടി തോമസ് എംഎൽഎ. ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായിവന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്‍റി- ട്വന്‍റി പ്രസിഡന്‍റ് കൂടിയായ കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച പിടി തോമസ് മറുപടി വരുന്ന ചൊവ്വാഴ്ച നൽകുമെന്നും വ്യക്തമാക്കി. വസ്തുതാപരമായി തന്നെ കമ്പനിക്ക് മറുപടി നൽകു൦. ഇത് വഴി ലഭിക്കുന്ന പാരിതോഷികം ഓൺലൈൻ പഠനത്തിന് സൌകര്യമില്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 1നാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്‍റെ പ്ലാന്‍റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് ആരോപിച്ചത്.
'ആരോപണങ്ങൾ തെളിയിച്ചാൽ 50 കോടി'; പിടി തോമസ് എംഎൽഎയെ വെല്ലുവിളിച്ച് സാബു ജേക്കബ്
കിറ്റക്സ് കമ്പനിയുടെ നേതൃത്വത്തിൽ ട്വന്‍റി- ട്വന്‍റി തൃക്കാക്കരയിൽ ഉൾപ്പടെ 8 നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ്സിന് വെല്ലുവിളിയായതാണ് പിടി തോമസ്സിന്‍റെ ആരോപണത്തിന് കാരണമെന്ന് സാബു എം ജേക്കബ് പറയുന്നു. ഇത് ഏഴ് ദിവസത്തിനകം തെളിയിച്ചാൽ 50 കോടി നൽകാമെന്നും വെല്ലുവിളി. കടമ്പ്രയാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പി ടി തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനായി മറുപടിയായി അന്ന് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam