
മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകൻ തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി ഇബ്രാഹീം എം.എൽ.എ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 9.30ന് പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ച് നടത്തും. പ്ലാന്റ് അടച്ചു പൂട്ടാൻ പഞ്ചായത്തിന് അധികാരമില്ലെന്നും കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി ആണ് ലൈസൻസ് നൽകിയതെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്.
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. തന്റെ മൂത്ത സഹോദരൻ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും പറയുന്നു.
പതിറ്റാണ്ടുകളോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം തന്‍റെ നാടായ പുളിക്കലിലെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് വരികയായിരുന്നു റസാഖ് പയമ്പ്രോട്ട്. 2019 മുതല്‍ കൊട്ടപ്പുറത്ത് പ്രവര്‍ത്തിച്ച് വരുന്ന പ്ളാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി പ്രദേശത്തെ ആളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നാണ് റസാഖ് ഉന്നയിച്ച പ്രധാന പരാതി. തന്‍റെ ജ്യേഷ്ഠന്‍ ബഷീറിന്‍റെ മരണത്തിന് കാരണമായതും ഇതേ പദ്ധതിയെന്നായിരുന്നു റസാഖിന്‍റെ ആക്ഷേപം. ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ബഷീറിന്‍റെ മരണം. ഇതിനെക്കുറിച്ച് റസാഖ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ എഴുതുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ താന്‍ പഞ്ചായത്തില്‍ നല്‍കിയ പരാതികള്‍ കഴുത്തില്‍ കെട്ടിയായിരുന്നു റസാഖ് ജീവനൊടുക്കിയത്. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന റസാഖ് ഇഎംഎസ് മന്ദിരത്തിനായി വീടും സ്ഥലവുമുള്‍പ്പെടെ ദാനം ചെയ്യുകയും ചെയ്തിരുന്നു. കോഴിക്കോട് ലളിത കലാ അക്കാദമിയിൽ വൈകിട്ട് നാലരയോടെ റസാഖ് പ്രായമ്പോ്രോട്ടിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു. സാംസ്കാരിക പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മാവൂർ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam