
തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എം എല്‍ എയും എസ് പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി തൃശ്ശൂര്‍ പൂരം കലക്കി ബി ജെ പിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എം എൽ എ അന്‍വറിന്‍റെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.
എല്‍ ഡി എഫ് എം എല്‍ എയുമായി എസ് പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എ ഡി ജി പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എം എല്‍ എയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം. നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എം എല്‍ എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.
ഭരണകക്ഷി എം എല്‍ എയ്ക്കുപോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പൊലീസിനെ സി പി എം രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സി പി എമ്മിലെയും പൊലീസിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam