
തൃശ്ശൂർ: ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 16കാരനെ ക്രൂരമായി മർദിച്ച് സഹപാഠികളായ പ്ലസ് വൺ വിദ്യാർത്ഥികൾ. തൃശൂർ കാരമുക്ക് എസ്.എൻ.ജി. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് സഹപാഠിയെ മർദിച്ചത്. സംഘം ചേർന്നായിരുന്നു ക്രൂരമർദനം. പതിനാറുകാരനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
25 ഓളം കുട്ടികൾ ചേർന്ന് അദ്ധ്യാപകരുടെ സാന്നിധ്യത്തിലാണ് മകനെ മർദിച്ചതെന്ന് പരാതിക്കാരനും അച്ഛനുമായ ജെയ്സൺ പറഞ്ഞു. അദ്ധ്യാപകർ ഇടപെട്ടിട്ടും കുട്ടികൾ മകനെ മർദ്ദിച്ചു. വിദ്യാർത്ഥിയുടെ തലയോട്ടിയിലും മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്. മർദിക്കാനുള്ള കൃത്യമായ കാരണം മനസ്സിലാകുന്നില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.
‘’ഞാനവിടെ ചെല്ലുമ്പോൾ അവന്റെ കണ്ണിന്റെ ഭാഗത്തും മറ്റും പാടുകളുണ്ട്. ദേഹമൊക്കെ വല്ലാത്ത അവസ്ഥയിലായിരുന്നു. അവനെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ടെന്ന് ടീച്ചർമാർ പറഞ്ഞു. അവര് പത്തിരുപത്തഞ്ച് പിള്ളേരുണ്ടായിരുന്നു. ഇവൻ ഒറ്റക്കായിരുന്നു. ടീച്ചർമാർ ഇവരെ പിടിച്ചുമാറ്റാൻ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല.അവർക്കും പരിക്കേറ്റിട്ടുണ്ട്.'' മർദനമേറ്റ കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
ഇന്നലെ ഉച്ചക്ക് സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. അസഭ്യം പറഞ്ഞതിനും ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തമ്മിൽ അടിപിടി കൂടുന്നത് കണ്ടാണ് അധ്യാപകർ അവിടേക്കെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam