തലസ്ഥാനത്തോട് വിട പറഞ്ഞ് ജോഡോ യാത്ര; ഇനി കൊല്ലത്തിന്റെ മണ്ണിൽ, വിദ്യാര്‍ഥികളുമായി രാഹുൽ ​ഗാന്ധി സംവദിക്കും

By Web TeamFirst Published Sep 14, 2022, 2:17 AM IST
Highlights

ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇവിടെ സമാധാനം ഉണ്ടാകണമെന്നാണ്. ബിജെപിയുടെ അക്രമവും കോപവും കാരണം ജനങ്ങളെ ആഴത്തില്‍ ബാധിച്ചു

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാകും യാത്ര തുടങ്ങുക. നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തു വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടക്കുക. പാരിപ്പള്ളി മുക്കടയില്‍  യാത്രയ്ക്ക് ഡിസിസി സ്വീകരണം നല്‍കും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. ചാത്തന്നൂരിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി സംവദിക്കും.

ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇവിടെ സമാധാനം ഉണ്ടാകണമെന്നാണ്. ബിജെപിയുടെ അക്രമവും കോപവും കാരണം ജനങ്ങളെ ആഴത്തില്‍ ബാധിച്ചു. ഐക്യത്തോടെ പോകുന്ന രാജ്യമാണ് ഇന്ത്യ. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് പോകുകയാണ്. നമ്മുടെ രാജ്യം ഈ അവസ്ഥയിലെത്തിയതില്‍ എല്ലാവരും അസ്വസ്ഥരാണ്.

ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുന്നത് വെറുപ്പ് നിറഞ്ഞ ഈ ഇന്ത്യ നിലനിക്കില്ലെന്നാണ്. രാജ്യമിന്ന് നേരിടുന്നത് ചെറിയ പ്രശ്‌നമല്ല. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങള്‍ വലിയ തകര്‍ച്ച നേരിടുന്നു. ഈ യാത്ര ശാന്തിക്കും സമാധാനത്തിനും ഒരുമ്മയ്ക്കും വേണ്ടിയുള്ള യാത്രയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുസത്തില്‍ പ്രധാനപ്പെട്ടത് ഓം ശാന്തിയെന്നാണ്. അതില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇങ്ങനെ ഇത്രയും വെറുപ്പ് ഉണ്ടാക്കുവാന്‍ പറ്റും. എവിടെയൊക്കെ അവര്‍ കടക്കുന്നുവോ അവിടെയൊക്കെ വെറുപ്പ് പടര്‍ത്തുകയാണ്. എല്ലാ മതങ്ങളും നമ്മളെ പഠിപ്പിക്കുന്നത് സമാധാനമാണ്.

നമ്മള്‍ ഒന്നാണ് എന്നതാണ് ഈ യാത്രയുടെ ഉദ്ദേശം. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള സന്യാസി ശിഷ്യന്മാരില്‍ നിന്ന് കിട്ടിയിട്ടുള്ളത് മഹത്തായ സന്ദേശങ്ങളാണ്. അതാണ് മുന്നേറുവാനുള്ള നമുക്ക് ശക്തിയാക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. താന്‍ റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ മനസിലായത് ഓരോ അഞ്ചു മിനിറ്റിലും ഓരോ ആംബുലന്‍സുകളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

അതിന്റെ കാരണം അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മാത്രമാണെന്ന് കരുതുന്നില്ല. റോഡുകളുടെ സ്ഥിതിയും ശോചനീയമാണ്. അതു പറയുമ്പോള്‍ ആരെയും വിമര്‍ശിക്കുവാനുള്ള അവസരമായി കാണുന്നില്ല. മറിച്ച് ക്രിയാത്മകമായ പദ്ധതികള്‍ വേണമെന്നാണ് അഭിപ്രായപ്പെടാനുള്ളത്. ഈ വീഥികളിലൂടെ നടത്തിയ യാത്ര നല്ല അനുഭവമായിരുന്നുവെന്നും ജീവിതത്തിലെന്നും ഓര്‍മിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

ജോഡോ യാത്രയുടെ ഇന്നത്തെ റൂട്ട്

രാവിലെ ആറ് മണി
രാഹുൽ ഗാന്ധി ശിവഗിരി മഹാസമാധിയും മഠവും സന്ദർശിക്കുന്നു.

ഏഴ്: നാവായിക്കുളത്തു നിന്ന് യാത്ര ആരംഭിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ യാത്ര പൂർത്തീകരിച്ച് കടമ്പാട്ടുകോണത്തു നിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്നു.

10: ചാത്തന്നൂർ എംപയർ കൺവൻഷൻ സെന്ററിൽ എത്തിച്ചേരുന്നു.

വിശ്രമം, ഭക്ഷണം

ഉച്ചയ്ക്ക് രണ്ട് മണി: സ്കൂൾ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നു.

വൈകുന്നേരം നാല്: യാത്ര പുനരാരംഭിക്കുന്നു.

ഏഴ്: കൊല്ലം പള്ളിമുക്കിൽ യാത്ര സമാപിക്കുന്നു. സമാപന പൊതുസമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.

click me!