പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു.

ദില്ലി: കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താൻ പാർട്ടിക്കാരൻ ആയി തുടരുമെന്നും പ്രചാരണത്തിൽ സജീവമാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും പാർട്ടി ഏൽപ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുമെന്നും സുധാകരൻ അറിയിച്ചു. ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് പ്രവർത്തകരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നിലുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും സുധാകരൻ പ്രകടിപ്പിച്ചു. “ഇനി വരാനിരിക്കുന്ന ഭരണം കോൺഗ്രസിന്റേതായിരിക്കും. ഞങ്ങൾ തന്നെ ഭരിക്കും. അതിന്റെ ആഴവും പരപ്പും നിങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല,” എന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.