വിഴിഞ്ഞത്ത് ഇടപെടുമോ? രാഹുൽ ഗാന്ധിയെ കാണാൻ സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, നഗരത്തിൽ ഗതാഗത നിയന്ത്രണം

By Web TeamFirst Published Sep 12, 2022, 1:32 AM IST
Highlights

വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴുമണിക്ക് നേമത്ത് നിന്ന് തുടങ്ങും. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. ഇതിനിടയിൽ വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുൽ ഗാന്ധി കാണാനാണ് സാധ്യത. 

കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി

രാവിലെ 7 മണി: പദയാത്ര നേമത്ത് നിന്ന് ആരംഭിക്കുന്നു.

10 മണി: പദയാത്ര പട്ടത്ത് എത്തിച്ചേരും

വിശ്രമം

1 മണി: സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം.

2 മണി: ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം

3.30 മണി: കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദർശനം.

4 മണി: പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും

7 മണി: പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കുന്നു. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

ജനക്കൂട്ടം കാത്തുനിന്നു, രാഹുൽ എത്തിയില്ല, വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍, ക്ഷമാപണം നടത്തി സുധാകരൻ

അതേസമയം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നാണക്കേടായി. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്‍റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യു ഡി എഫ് കൺവീനർ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്. സ്ഥലത്തിന് മുന്നിലൂടെ ജാഥയില്‍ നടന്നു പോയിട്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതോടെ ഉദ്ഘാടനത്തിനായെത്തിയ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് വലിയ ക്ഷീണമാണുണ്ടായത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂര്‍, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവിൽ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തുന്നതിന്‍റെയടക്കം ദൃശ്യങ്ങൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.

ഓണാഘോഷം കൊടിയിറങ്ങുന്നു, തലസ്ഥാനത്തെ വിസ്മയിപ്പിക്കാൻ സാംസ്കാരിക ഘോഷയാത്ര, നിയന്ത്രിത അവധി, ഗതാഗത നിയന്ത്രണം

click me!