മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഹൈദരലി തങ്ങൾ; അനുസ്മരിച്ച് രാഹുൽ, പാണക്കാട് വീട്ടിലെത്തി

Web Desk   | Asianet News
Published : Mar 07, 2022, 11:12 PM IST
മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഹൈദരലി തങ്ങൾ; അനുസ്മരിച്ച് രാഹുൽ, പാണക്കാട് വീട്ടിലെത്തി

Synopsis

മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദേഹം. ഹൈദരലി തങ്ങൾ പിൻതുടർന്നിരുന്ന പാത അതേ രീതിയിൽ സാദിഖലി തങ്ങളും പിൻതുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. 

കോഴിക്കോട്: രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് (Panakkad Sayed Hyderali Shihab Thangal) രാഹുൽ ഗാന്ധി (Rahul Gandhi) . മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദേഹം. ഹൈദരലി തങ്ങൾ പിൻതുടർന്നിരുന്ന പാത അതേ രീതിയിൽ സാദിഖലി തങ്ങളും പിൻതുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധി  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയിരുന്നു.

സോണിയാ ഗാന്ധിയുടെ അനുശോചനം രാഹുൽ ഗാന്ധി സാദിഖലി തങ്ങൾക്ക് കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, എ ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു. 

ലീഗിനെ നയിക്കാൻ ഇനി സാദിഖലി തങ്ങൾ

മുൻ അധ്യക്ഷൻമാരേക്കാൾ സംഘടനാകാര്യങ്ങളിൽ കുറെകൂടി ഇടപെടുന്ന നേതാവാണ് മുസ്ലീം ലീഗിന്റെ പുതിയ പ്രസിഡണ്ട്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2009 മുതൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു സാദിഖലി തങ്ങൾ. സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു മുഹമ്മദി ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും സഹോദരനായ പാണക്കാട് സാദിഖലി തങ്ങൾ.

2000-ത്തിൽ എം.കെ.മുനീർ സ്ഥാനമൊഴിഞ്ഞപ്പോൾ കെ.ടി.ജലീലിനെ മാറ്റി നിർത്താനായി യൂത്ത് ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി തങ്ങൾ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2007ൽ അദ്ദേഹം യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. 2009-ൽ ജേഷ്ഠൻ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ  ഹൈദരാലി തങ്ങളുടെ  തീരുമാനങ്ങളിൽ പങ്കാളിയായും ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിർണ്ണായകശബ്ദമായും സാദിഖലി തങ്ങൾ മാറി.
 
രാജ്യസഭാ സീറ്റ് നിർണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല  സുപ്രധാന തീരുമാനങ്ങൾക്കും പിന്നിൽ സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു. അതോടെ ലീഗനകത്ത് പുതിയ അധികാരകേന്ദ്രമായി സാദിഖലി തങ്ങൾ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവ‍ർ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.

സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തിൽ എംഎസ്എഫ് അധ്യക്ഷൻ പി.കെ.നവാസ് പിടിച്ചു നിന്നത് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോഴുള്ള ഏതിർപ്പുകൾ തങ്ങൾ അവഗണിച്ചു. അന്ന് എതി‍ർത്തവ‍ർ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി. 

പ്രളയഫണ്ട്‌ തട്ടിപ്പിനെക്കുറിച്ച്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ പരാതി അയച്ച ലീഗ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയംഗം സി.മമ്മിക്ക്‌  നടപടി നേരിടേണ്ടി വന്നു. മുൻഗാമികളെ അപേക്ഷിച്ച് കർക്കശക്കാരനായ സാദിഖലി തങ്ങൾ  കുറെക്കുടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം തങ്ങൾക്ക് വിട്ടു എന്ന പതിവ് പല്ലവി  വെറും വാക്കാവില്ല.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം