
കോഴിക്കോട്: മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാർ മനസിലാക്കണമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫ് ബഹുജന കൺവെഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും പരിപാടി കോഴിക്കോട് മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി യെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കുക ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടന വേദിയിൽ സ്ത്രീകളില്ലാത്തതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്ത് 50 ശതമാനം സ്ത്രീകളുണ്ട്. അത്രയും ഇല്ലെങ്കിലും വേദിയിൽ പത്തോ ഇരുപതോ ശതമാനം എങ്കിലും സ്ത്രീകൾക്ക് അവസരം നൽകാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച അദ്ദേഹം മോദി മാത്രം അല്ല ഇന്ത്യ എന്ന് മനസിലാക്കണമെന്നും ഒന്നോ രണ്ടോ ആളുകൾ അല്ല രാജ്യമെന്നും പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ വിമർശനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് , ബിജെപി , പോലീസ് എന്നൊക്കെ പറഞ്ഞാല് പേടിക്കുന്നവർ കാണും. ഞാൻ അക്കൂട്ടത്തിൽ അല്ല. ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ്. എത്ര വട്ടം പോലീസിനെ എന്റെ വീട്ടിലേക്ക് അയച്ചാലും എത്ര കേസ് എടുത്താലും സത്യം പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളവിന്റെ തടവറയിൽ ഒളിച്ച് ഇരിക്കുന്നവർക്ക് അത് മനസിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പരിസ്ഥിതി സംരക്ഷണതിൻ്റെ പേരിൽ കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബുദ്ധിമുട്ടിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. വില ഇടിവ്, വന്യ ജീവി ആക്രമണം എല്ലാം ബുദ്ധിമുട്ട് ആകുന്നു. കേരള സർകാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാര്യക്ഷമമായി ഇടപെടണം. യുഡിഎഫ് കർഷക പ്രശ്നം ശക്തമായി ഏറ്റെടുക്കണം. കർഷക പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എല്ലാ സഹായത്തിനും താൻ കൂടെ നിൽക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam