
വയനാട് : വയനാട് കുറുക്കൻമൂലയിൽ (Kurukkanmoola) ജനവാസ മേഖലയിലിറങ്ങിയ കടുവയെ (Tiger) പിടികൂടാൻ നടപടികൾ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി (Rahul Gandhi) മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) കത്തയച്ചു. വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായും കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാര തുക കൂട്ടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ് വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവ. നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് വനം വകുപ്പ്. ഇതിൽ ക്ഷുഭിതരായ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ കൈയ്യേറ്റമുണ്ടായി. കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ നേരത്തെ പതിഞ്ഞിരുന്നു. കുറുക്കന്മൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിലും കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന നാട്ടുകാർ കടുവയെ നേരിൽ കണ്ടു. നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വേണ്ട രീതിയിൽ തിരച്ചിൽ നടത്തിയില്ലെന്നാണ് പരാതി. രാവിലെ 9 മണിയോടെയാണ് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ ക്ഷുഭിതനായ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ കൈയ്യേറ്റം ചെയ്തു. സംഘർഷത്തിനിടെ വനം വകുപ്പ് ജീവനക്കാരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam