
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്‍റെ നടപടിക്കെതിരെ രാഹുൽ ഈശ്വര്‍. ജാമ്യം ലഭിച്ച പുറത്തിറങ്ങിയശേഷവും രാഹുൽ ഈശ്വര്‍ വീണ്ടും അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം ഹര്‍ജി നൽകിയത്. ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിട്ടുവെന്നും രാഹുൽ ഈശ്വര്‍ കൊച്ചിയിൽ പറഞ്ഞു.
പുരുഷ കമ്മീഷനെ പല രാഷ്ട്രീയ നേതാക്കളും പരസ്യമായി പിന്തുണക്കാത്തത് മാധ്യമങ്ങൾ സ്ത്രീ വിരുദ്ധർ എന്ന് പറയുമോ എന്ന് ഭയന്നിട്ടാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നിരന്തരം പരാതി നൽകി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അവര്‍. അതിജീവിത ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷിക്കണം. പത്താം തീയതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതിയിലും രാഹുൽ ഈശ്വര്‍ സംശയം ഉന്നയിച്ചു. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു. പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോയെന്നും രാഹുൽ ഈശ്വര്‍ ചോദിച്ചു. ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ് തന്നെ പിന്തുണച്ചുകൊണ്ട് വീഡിയോ ചെയ്തിരുന്നു. ഗൂഢാലോചനയെന്ന് പറയുമോയെന്ന് ഭയന്ന് ആ വീഡിയോക്ക് താൻ ലൈക്ക് പോലും ചെയ്തില്ലെന്നും പരാതികളെല്ലാം മുഖ്യമന്ത്രിക്കാണ് നൽകുന്നതെന്നും എല്ലാം പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണെന്നും രാഹുൽ ഈശ്വര്‍ ആരോപിച്ചു.
ശബരിമല തന്ത്രിയുടെ അറസ്റ്റിലും അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വര്‍ രംഗത്തെത്തി. തന്ത്രി ദേവന്‍റെ അനുമതി വാങ്ങിയില്ലെന്നാണ് പൊലീസ് പറയുന്നത്. എസ്ഐടി അയ്യപ്പന്‍റെ മൊഴി എടുത്തിട്ടാണോ ഇത് പറയുന്നതെന്നും കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും രാഹുൽ ഈശ്വര്‍ ചോദിച്ചു. ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികളോട് കുറച്ചെങ്കിലും സ്നേഹം കാണിച്ചയാളാണ് കടകംപള്ളി. യുവതി പ്രവേശന വിധി തെറ്റാണെന്ന് മുഖ്യമന്ത്രിയുള്ള വേദിയിൽ പരസ്യമായി പറഞ്ഞ ഏക ആളാണ് കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ നിന്ന് കാണാതായ സ്വർണം ഇതുവരെ എസ്ഐടി കണ്ടെത്തിയിട്ടില്ല. ഗോവർദ്ധന്‍റെ ജ്വല്ലറിയിൽ നിന്ന് ഏതോ കുറച്ചു സ്വർണം എടുത്തിട്ട് റിക്കവറി എന്ന് പറയുകയാണ്. തന്ത്രി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam