
ദില്ലി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് വീണ്ടും പരാതികൾ. എംഎൽഎയായതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണ് എന്നാണ് പരാതി. ഇടപാടുകൾക്ക് പിന്നിൽ ഷാഫി പറമ്പിലിനും പങ്കെന്ന് ആക്ഷേപമുണ്ട്. എം എൽഎ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തിൽ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. മല്ലികാർജുൻ ഖർഗെക്കാണ് പരാതികൾ.
അതേസമയം, സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാഹി വെച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി ഉയരുകയാണ്. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. എന്നാല്‍, പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോരാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയ്ക്കായി രണ്ടും കല്പിച്ച് നീക്കങ്ങൾ ശക്തമാക്കുകയാണ് അബിൻ വർക്കി. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചതിച്ചത് താൻ ആണെന്ന തരത്തിൽ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാൻ എന്ന് അബിൻ വർക്കി വിശദീകരിക്കുന്നു.