
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി നൈനാൻ പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. എന്നാൽ, പരാതി വ്യാജമാണെന്നും തന്‍റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം. ഒരു സ്ഥാനാർത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പൊലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്. ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതി നൽകിയത്. ഈ പരാതിയിൽ പൊലീസ് കേസെടുക്കാൻ തീരുമാനിച്ചിട്ടുണഅട്. ഗുരുതര സ്വഭാവമുള്ള പരാതിയായതിനാൽ തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസെടുത്തശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നും ഹോം സ്റ്റേയിലെത്തിച്ചായിരുന്നു പീഡനമെന്നും അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സംഭവമെന്നുമാണ് യുവതിയുടെ പരാതി. സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതും തിരിച്ചുകൊണ്ടാക്കിയതും രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേരളത്തിന് പുറത്തുതാമസിക്കുന്ന 23കാരി ഇ-മെയിലാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സൗഹൃദം സ്ഥാപിച്ചശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തതിനാൽ വിവാഹ വാഗ്ദാനത്തോട് ആദ്യം കുടുംബം എതിര്‍പ്പ് അറിയിച്ചെങ്കിലും രാഹുൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായതോടെ കുടുംബം സമ്മതിച്ചെന്നും പരാതിയിൽ പറയുന്നു. വീട്ടിലെത്തി വിവാഹകാര്യം സംസാരിക്കാമെന്ന് രാഹുൽ ഉറപ്പും നൽകിയെന്നും ഇതിന് മുമ്പായി തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തുകയായിരുന്നുവെന്നും തുടര്‍ന്നായിരുന്നു പീഡനമെന്നുമാണ് പരാതി.കെപിസിസിക്ക് ലഭിച്ച യുവതിയുടെ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പരാതിയിൽ കേസെടുക്കാൻ പൊലീസ് ഇന്ന് രാവിലെ തീരുമാനിച്ചത്.