
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും. അടച്ചിട്ട കോടതി മുറിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം നടന്നത്. പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അടച്ചിട്ട മുറിയിൽ വാദം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹര്‍ജി നൽകിയിരുന്നു. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം നേരത്തെ കോടതി അനുവദിച്ചിരുന്നില്ല. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരി പൊലീസിന് നൽകിയത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തി. പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുൽ ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടുപോയി. രാഹുലിന്‍റെ സുഹൃത്ത് ഫെന്നിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുൽ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. എന്നാൽ, ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടു.
മാനസികമായും ശാരീരികമായും തളർന്നു. ശരീരത്തിൽ മുറിവുകളുണ്ടായി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല. പക്ഷേ വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെശബ്ദരേഖയും ചാറ്റുകളും പൊലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്‍റിന് നൽകിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പേ കേസെടുത്ത് പൊലീസ് എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്നലെയാണ് പൂങ്കുഴലി പെണ്‍കുട്ടിയിൽ നിന്നും മൊഴിയെടുത്തത്. പൊലീസ് ശേഖരിച്ച തെളിവുകള്‍ ഇന്ന് മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. വിശദമായ വാദത്തിന് ശേഷമാണ് ഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. കർണാടകയിൽ ഒളിവിലുള്ള രാഹുലിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ സൈബറിടത്ത് അധിക്ഷേപ പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപര് വാര്യരുയുടെ അറസ്റ്റ് ഈ മാസം 19വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam