
പാലക്കാട്: തൊട്ടടുത്ത് എംഎൽഎ ഓഫിസ് ഉണ്ടായിട്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചത് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ. ഇവിടെ വെച്ചാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തതും. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദമുണ്ടായതും ഇതേ ഹോട്ടലിൽ. പാലക്കാട് വരുമ്പോൾ കെപിഎം ഹോട്ടലിലാണ് രാഹുൽ പതിവായി മുറിയെടുക്കാറുള്ളത്. എംഎൽഎയായപ്പോൾ ഫ്ലാറ്റ് വാങ്ങി. എന്നാൽ നിരന്തരമായ ലൈംഗിക പീഡന പരാതികളെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ രാഹുൽ ഫ്ലാറ്റിൽ താമസിക്കുന്നതിനെ എതിർത്ത് രംഗത്തെത്തി.
രാഹുലിനെതിരെ പ്രതിഷേധമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു എതിർപ്പ്. തുടർന്ന് രാഹുൽ ഫ്ലാറ്റിൽ നിന്ന് താമസം മാറി. കുന്നത്തൂർമേട്ടിലെ വീടാണ് രാഹുലിന്റെ എംഎൽഎ ഓഫിസായി പ്രവർത്തിക്കുന്നത്. ഇവിടെ സ്റ്റാഫുകൾ ഇടക്ക് താമസിക്കാറുണ്ട്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം പാലക്കാട് എത്തുമ്പോൾ രാഹുൽ കെപിഎം ഹോട്ടലിലാണ് താമസം. ഒരുദിവസം ഏകദേശം 2000 രൂപയാണ് മുറിയുടെ വാടക.
അതേസമയം, മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന് ലഭിച്ചു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങണമെന്ന് രാഹുൽ പറയുമ്പോൾ 2 ബിഎച്ച്കെ പോരേയെന്ന് രാഹുൽ ചോദിക്കുന്നത് ചാറ്റിൽ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസൽ പങ്ക് വച്ചാണ് സംസാരം. ഫ്ലാറ്റ് വാങ്ങാൻ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുൽ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നൽകി.
അതേ സമയം, രാഹുൽ കേസിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇന്ന് വൈകീട്ടോടെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചിരുന്നു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam