
തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. നേരത്തെ സംസ്ഥാനത്ത് പരക്കെ മഴ സാധ്യത പ്രവചിച്ചിരുന്നെങ്കിലും. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പുണ്ടായിരുന്നില്ല. അതേസമയം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കിട്ടിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.