സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തം

By Web TeamFirst Published Jun 13, 2019, 10:26 AM IST
Highlights

വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമമേഖലകളില്‍ രാവിലെ മഴ ലഭിച്ചു. മലപ്പുറത്ത് പലയിടത്തും മഴ പെയ്തെങ്കിലും ശക്തമായ കാറ്റോ മഴയോ പകല്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ,കണ്ണൂർ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. 

കടല്‍ക്ഷോഭം രൂക്ഷമായ മത്സ്യത്തൊഴിലാളി ഗ്രാമമായ കൊച്ചിയിലെ ചെല്ലാനത്ത് മണല്‍ ചാക്കുകള്‍ നിരത്തി തീരം താല്‍കാലികമായി ശക്തിപ്പെടുത്താനുള്ള ജോലികള്‍ ജനകീയ സമിതികളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം തീരത്ത് കല്ലിട്ട് അതിന് മുകളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കണമെന്ന് ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. ജിയോ ബാഗുകള്‍ മാത്രം വച്ചുള്ള തീരസംരക്ഷണം അധികദിവസം തിരകളെ അതിജീവിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. 

തിരുവനന്തപുരം വലിയതുറയിൽ ഇന്നലെ രാത്രിയിൽ ശക്തമായ കടലേറ്റമാണ് ഉണ്ടായത്. കടൽക്ഷോഭം നേരിടുന്നതിൽ സർക്കാർ സമയബന്ധിതമായി നടപടി എടുത്തില്ലെന്ന പരാതി മത്സ്യത്തൊഴിലാളികൾക്കുണ്ട്. പലയിടത്തും കടൽഭിത്തി തകർത്തും കടൽ കരയ്ക്ക് കയറുകയാണ്. കടൽഭിത്തി നിർമ്മാണം കൂടുതൽ ശാസ്ത്രീയമായി വേണമെന്ന അഭിപ്രായവും ഇവിടെ മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു. കടലാക്രമണം നേരിടുന്ന വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളായ താമരശ്ശേരി, മുക്കം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ നേരിയതോതില്‍ മഴ പെയ്തു. മറ്റു മേഖലകളില്‍ എവിടെയും മഴ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം കടല്‍ക്ഷോഭം രൂക്ഷമായ തീരമേഖലകളില്‍ ജില്ലാ ഭരണകൂടം നിരീക്ഷണം തുടരുകയാണ്. കടലേറ്റം ശക്തമായ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. 

ഓറഞ്ച് അല്ലര്‍ട്ട് നിലനില്‍ക്കുന്ന മലപ്പുറത്തും യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്ന കണ്ണൂരിലും പിന്നെ വയനാട്ടിലും ഇന്ന് രാവിലെ പത്തര വരെ വ്യാപകമായി മഴ പെയ്തിട്ടില്ല. വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമമേഖലകളില്‍ രാവിലെ മഴ ലഭിച്ചു. മലപ്പുറത്ത് പലയിടത്തും മഴ പെയ്തെങ്കിലും ശക്തമായ കാറ്റോ മഴയോ പകല്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ തീരമേഖലകളുടെ സംരക്ഷണത്തിനായി 22.5 കോടി രൂപ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുവദിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ അണിനിരത്തിയുള്ള ജനകീയസമിതികളാവും തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ കളക്ടര്‍മാര്‍ ഇതിന്‍റെ ഏകോപനം വഹിക്കും. കടലേറ്റം തടയാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള തീരസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഈ സമിതികളാവും നിര്‍വഹിക്കുക. 

click me!