രാജമലയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു, മരണം 41 ആയി; ഇനി കണ്ടെത്താനുള്ളത് 29 പേരെ

By Web TeamFirst Published Aug 9, 2020, 3:11 PM IST
Highlights

അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്ന് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 41 ആയി ഉയർന്നു. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഡോഗ് സ്ക്വാഡ് എത്തിയതോടെയാണ് തെരച്ചിലിന് വേഗം കൂടിയത്. ഡോഗ് സ്ക്വാഡ് നിർദേശിച്ച സ്ഥലത്ത് തെരച്ചിൽ നടത്തിയതോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. കരിപ്പൂർ ദുരന്തത്തിലെ ഇരകൾക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകർക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സർക്കാർ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തതിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂരിലെയും രാജമലയിലെയും ദുരന്തബാധിതർക്ക് രണ്ട് തരം സഹായധനം പ്രഖ്യാപിക്കുക വഴി സംസ്ഥാനസർക്കാരിന് ഇരട്ടനീതിയെന്ന് സ്ഥലം എംപി ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കരിപ്പൂരിലെ ജനങ്ങൾക്ക് ലഭിക്കേണ്ട സഹായധനം തന്നെയാണ് പത്ത് ലക്ഷം രൂപ. എന്നാൽ ഇടുക്കിയിലെ രാജമലയിൽ അപകടത്തിൽപ്പെട്ട പാവങ്ങൾക്കും അതേ രീതിയിലുള്ള സഹായം ആവശ്യമുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. 

click me!