
തിരുവനന്തപുരം: ഫിഷറീസ് - സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ്റെ രാജിയിൽ ഔദ്യോഗിക നടപടികൾ പൂര്‍ത്തിയായി. സജി ചെറിയാൻ്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശുപാര്‍ശ കേരള ഗവര്‍ണര്‍ അംഗീകരിച്ചതായി രാജ് ഭവൻ ഔദ്യോഗികമായി അറിയിച്ചു. ഗവര്‍ണര്‍ രാജി സ്വീകരിച്ചതോടെ ഔദ്യോഗികമായി സജി ചെറിയൻ മന്ത്രിസഭയ്കക്ക് പുറത്തായി. ഇനി ചെങ്ങന്നൂര്‍ എംഎൽഎ എന് നിലയിൽ അദ്ദേഹം തുടരും.
നിയമസഭയിലെ സജി ചെറിയാൻ്റെ ഇരിപ്പിടത്തിലും ഇതിന് അനുസരിച്ചുള്ള മാറ്റമുണ്ടാവും. വിവാദ പ്രസ്താവനയിൽ മന്ത്രി രാജിവച്ചതോടെ ഈ വിഷയത്തിൽ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഇടയാനുള്ള സാഹചര്യവും ഇല്ലാതായി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസും ബിജെപിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു. എന്നാൽ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് ഗവര്‍ണര്‍ ചെയ്തത്. സര്‍ക്കാര്‍ സജി ചെറിയാനെ സംരക്ഷിക്കുന്ന പക്ഷം കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നും സൂചനയുണ്ടായിരുന്നു.