
പാലക്കാട്: രാഹുല്‍ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. ഒരു മോശം വ്യക്തിയെ എംഎൽഎയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്‍റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുൽ വിഷയം കൊണ്ടുവന്നത്.
ശബരിമല സ്വര്‍ണകൊള്ളയിൽ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ് ഒരു ദല്ലാള്‍ കൊള്ളയുടെ ഭാഗമായത്. മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കെതിരായ ഇഡി സമന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായാണെന്നും നടന്നത് ഗുരുതര ക്രമക്കേടാണെന്നും എല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം ഉണ്ടാകും. ഇഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആര്‍ക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ഒളിമ്പിക്സിന് വേദിയാകുമെന്ന് പ്രഖ്യാപിച്ചതിൽ പരിഹസിക്കേണ്ടവര്‍ പരിഹസിക്കെട്ടയെന്നും ഞങ്ങള്‍ക്ക് ഭരണം തന്നാൽ അപ്പോള്‍ കാണാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഒളിമ്പിക്സ് വേദിയാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഒരിക്കലും വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടിയാണ് ബിജെപിയെന്നും പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണെന്നുമാണ് ശിവൻകുട്ടിയുടെ പരിഹാസം. 2036ലെ ഒളിമ്പിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകേണ്ട പ്രകടനപത്രിക ആണോ ഇതെന്ന് ചോദിച്ച മന്ത്രി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയാറാക്കുന്നതിനുള്ള സാമാന്യ വിവരം പോലും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനില്ലെന്നും പരിഹസിച്ചു.ഒളിമ്പിക്സ് വേദി പ്രഖ്യാപനത്തിൽ നടപടികളുണ്ടെന്നും ഒളിമ്പിക് അസോസിയേഷനാണ് അക്കാര്യം തീരുമാനിക്കുന്നതെന്നും അതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന് എന്ത് കാര്യമാണെന്നുമായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam