
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം എൽ എ, എംപിമാരായ എ എ റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിരുന്നു. കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam