
കൊച്ചി: ഈ നിയമസഭയുടെ കാലാവധിക്ക് മുമ്പുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നടപടികൾ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്‍കി.
കേരളത്തിൽ ഒഴിവുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്ന് വ്യക്തമാക്കാതെയാണ് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏപ്രിൽ 21 ന് മുൻപ് വിജ്ഞാപനം ഉണ്ടാകുമെന്ന് അറിയിച്ച കമ്മീഷൻ നിലവിലുള്ള നിയമസഭയുടെ കാലാവധി പൂർത്തിയാകും മുൻപ് തെരഞ്ഞെടുപ്പ് നടത്തുമോ എന്ന് വ്യക്തമാക്കിയിരുന്നില്ല.
ഏത് നിയമസഭയിലെ അംഗങ്ങൾ വോട്ട് ചെയ്യണം എന്നതല്ല പ്രധാന ഘടകമെന്നും അംഗങ്ങളുടെ ഒഴിവ് നികത്താത്ത് രാജ്യസഭയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നതിലാണ് കമ്മീഷന്‍റെ ശദ്ധയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര നിയമമന്ത്രാലയം ശുപാർശ ചെയ്തിരുന്നതായി കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ നിയമസഭയ്ക്കാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കാനാകുകയെന്ന് നിയമമന്ത്രാലയം അറിയിച്ചതായും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു കമ്മീഷൻ കോടതിയെ നിലപാട് അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam