
കോഴിക്കോട്: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കോണ്‍ഗ്രസിനുള്ള ക്ഷണത്തിൽ മുന്നറിയിപ്പുമായി മുസ്ലീംലീഗ്. ബിജെപിയുടെ അജണ്ടയിൽ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോൺഗ്രസിനെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തുന്നത്. കോൺഗ്രസ് നിലപാട് തെറ്റാണെന്നായിരുന്നു സമസ്ത മുഖപത്രത്തിൽ വിമർശനമുണ്ടായത്.
ബിജെപി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഓരോ കെണികൾ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും വർഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ പണി. ഇപ്പോഴും വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് അവരുടെ നയം. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്. ഇതിൽ മാത്രമല്ല, ഒന്നിലും വീഴരുതെന്നും പിഎംഎ സലാം പറഞ്ഞു. സിപിഎമ്മിന്റെ നിലപാടിനെ കുറിച്ച് സിപിഎമ്മിനോട് ചോദിക്കണം. കോൺഗ്രസിന്റെ മറുപടിയെകുറിച്ച് അവരോടും ചോദിക്കുക. ഞങ്ങളുടെ മറുപടിയാണ് ഞാൻ പറഞ്ഞത്, അതായത് മുസ്ലിംലീഗിന്റേതെന്നും സലാം പ്രതികരിച്ചു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറയുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. രാജ്യത്തെ മതവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam